Featured Post

മണ്ണറിഞ്ഞ് കൃഷി ചെയ്യുക

മണ്‍രസതന്ത്രം: കുമ്മായം മണ്ണിന് കരുത്തും കാതലും ‘മണ്ണറിഞ്ഞ് കൃഷി ചെയ്യുക” എന്നതാണ് സുസ്ഥിരകൃഷിയുടെ അടിസ്ഥാനം. എത്ര മോശം മണ്ണും ശാസ്ത്രീയ സ...

Tuesday, September 1, 2015

പച്ചക്കറിക്ക് ഗ്രോബാഗെങ്കില്‍ മീനിന് കൂടുകൃഷി

പച്ചക്കറിക്ക് ഗ്രോബാഗെങ്കില്‍ മീനിന് കൂടുകൃഷി്‍


 വിപണിയില്‍ കിട്ടുന്ന രാസവസ്തുക്കള്‍ ചേര്‍ത്ത് വിഷമയമാക്കിയ മീനിനുപകരം കൂടുകൃഷി ചെയ്ത് മീന്‍ വളര്‍ത്തിയാലോ? വിഷം തീണ്ടാത്ത മീന്‍ സുഭിക്ഷമായി നമുക്കും വളര്‍ത്താമെന്ന് എറണാകുളം കൃഷി വിജ്ഞാന കേന്ദ്രം കാട്ടിത്തരുന്നു.

പച്ചക്കറിയുടെ കാര്യം പോലല്ലെങ്കിലും മറ്റു സംസ്ഥാനങ്ങളില്‍ നിന്നു കൊണ്ടുവരുന്ന മീനിലും രാസവസ്തുക്കളുടെ പ്രയോഗം ഏറിവരികയാണ്. പച്ചക്കറിയില്‍ ചെയ്യുന്നതുപോലെ വളരുമ്പോള്‍ വിഷപ്രയോഗം ഇല്ലെങ്കിലും സംഭരണ, കടത്തു കാലത്ത് കേടാവാതിരിക്കാന്‍ വേണ്ടി മീനില്‍ രാസവസ്തുക്കള്‍ പ്രയോഗിക്കുന്നുണ്ട്. 

'മീന്‍പ്രേമികളായ മലയാളികളുടെ ആരോഗ്യസുരക്ഷയ്ക്ക് ജൈവപച്ചക്കറി മാത്രം പോര, സുരക്ഷിത മീന്‍കൃഷിയും അത്യാവശ്യമാണ്. സുരക്ഷിത പച്ചക്കറിക്ക് ഗ്രോബാഗ് വിപ്ലവം തുടങ്ങിയതുപോലെ സുരക്ഷിത മീനിന് കൂടുമീന്‍കൃഷിയും വേണം' കൃഷി വിജ്ഞാന കേന്ദ്രം പ്രോഗ്രാം കോഓര്‍ഡിനേറ്ററും സീനിയര്‍ സയന്റിസ്റ്റുമായ ഡോ. ഷിനോജ് സുബ്രഹ്മണ്യന്‍ പറയുന്നു. പരിസ്ഥിതിക്ക് ദോഷമുണ്ടാകുന്ന തരത്തില്‍ ഉപയോഗശൂന്യമായിക്കിടക്കുന്ന പൊതുകുളങ്ങളിലും കായലിലും പാറമടകളിലും മറ്റ് ജലാശയങ്ങളിലുമെല്ലാം കൂടുമീന്‍കൃഷി നടത്താന്‍ കഴിയും. പരിസ്ഥിതിപ്രശ്‌നം കുറച്ചെങ്കിലും പരിഹരിക്കാം; ഇഷ്ടംപോലെ നല്ല മീനും കിട്ടും. അണക്കെട്ടിലെ ജലസംഭരണിയിലും അതാകാം. പാറമടകളിലും അണക്കെട്ടിലും മറ്റും മീന്‍വളര്‍ത്തി പിടിക്കുന്നതിനുള്ള പ്രധാന വെല്ലുവിളി ആഴക്കൂടുതലാണ്. ആഴമേറിയ ജലാശയങ്ങളില്‍ മീന്‍കൃഷി സാധ്യമാണെങ്കിലും മീന്‍പിടിക്കല്‍ വിഷമകരമാണ്. ഇതിന് പരിഹാരമായാണ് എറണാകുളം കൃഷി വിജ്ഞാനകേന്ദ്രം പ്രചരിപ്പിക്കുന്ന കൂട് കൃഷി. 

തിലാപ്പിയ, കരിമീന്‍, തിരുത, വാള തുടങ്ങി മലയാളികള്‍ക്ക് പ്രിയങ്കരമായ മീനുകള്‍ ഇത്തരത്തില്‍ കൃഷി ചെയ്യാം. പ്രത്യേകം തയ്യാറാക്കിയ തീറ്റ നല്‍കണമെന്നു മാത്രം. രണ്ടു മീറ്റര്‍ വീതം നീളവും വീതിയും ഒന്നര മീറ്റര്‍ ആഴവുമുള്ള വലക്കൂടില്‍ 300 മീനുകളെ വരെ വളര്‍ത്താം. അഞ്ചു വര്‍ഷം വരെ ഉപയോഗിക്കാവുന്ന ഇത്തരം ഒരു കൂടിന് 7500 രൂപവരെ ചെലവുണ്ടാകും. എളുപ്പത്തില്‍, വിപണിക്കനുസരണമായി വിളവെടുക്കാമെന്നത് കൂടുകൃഷിയുടെ സൗകര്യമാണ്. ശുദ്ധമായ മീന്‍ കിട്ടുകയും ചെയ്യും.

കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ കീഴിലുള്ള എറണാകുളം കൃഷി വിജ്ഞാന കേന്ദ്രം, ഡോ. പി.എ. വികാസിന്റെ സാങ്കേതിക മേല്‍നോട്ടത്തില്‍ വിജയകരമായി നടത്തിയ കൂടുകൃഷി കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. 

അതിനായി മത്സ്യ കര്‍ഷക വികസന അതോറിട്ടി 201516 വര്‍ഷത്തേക്ക് സാമ്പത്തിക സഹായം നല്‍കും. ഈ പദ്ധതി വഴി, പാറമടകളിലും ഇഷ്ടികക്കളങ്ങളിലും കൂടുകൃഷി നടത്തുന്നതിനായി രണ്ടു കൂടുകള്‍ അടങ്ങിയ ഒരു യൂണിറ്റിന് 5000 രൂപ സഹായമായി ലഭിക്കും. മുതല്‍മുടക്ക് ഒരു യൂണിറ്റിന് 25000 രൂപയാണ്. 

സാമ്പത്തിക സഹായത്തെക്കുറിച്ച് കൂടുതലറിയാന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, എറണാകുളം മത്സ്യ കര്‍ഷക വികസന അതോറിട്ടി (F.F.D.A), എറണാകുളം നോര്‍ത്ത് പി.ഒ. എന്ന വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍ 0484 2392660. മീന്‍കുഞ്ഞുങ്ങള്‍, തീറ്റ എന്നിവയെക്കുറിച്ച് കൃഷി വിജ്ഞാന കേന്ദ്രത്തില്‍ അന്വേഷിച്ചാല്‍ അറിയാനാകും.

No comments:

Post a Comment